ഇന്ത്യയിലെ മികച്ച മതേതര ദേശീയ പത്രമായിട്ടാണ് ദ ഹിന്ദു അടുത്ത കാലം വരെ
വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ഹിന്ദുത്വ തീവ്രവാദികള്‍ക്കെതിരെ ശക്തമായ
നിലപാട് സ്വീകരിച്ചു വന്നിരുന്ന ഈ പത്രം, ബാബ്‌രി മസ്‌ജിദ് ധ്വംസനത്തെ
നിശിതമായി അപലപിക്കുകയും ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കും മതേതര
മൂല്യങ്ങള്‍ക്കും വേണ്ടി ധീരമായി നിലകൊള്ളുകയും ചെയ്‌തു. എന്നാല്‍ ദ
ഹിന്ദു ഇന്ന് വലതുപക്ഷ ഹിന്ദുത്വത്തിന്റെ ഉച്ചഭാഷിണിയായി
തരംതാഴുന്നുണ്ടോ എന്ന് സംശയിപ്പിക്കുന്നതാണ് പത്രത്തിന്റെ സമീപകാല
നിലപാടുകള്‍.
ലണ്ടനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ദ ഡയ്‌ലി ടെലഗ്രാഫിന്റെ
ഡിപ്ലോമാറ്റിക് എഡിറ്ററായ പ്രവീണ്‍ സ്വാമി ദ ഹിന്ദു വിന്റെ അസോസിയേറ്റ്
എഡിറ്ററായിരുന്നു. ഈ പത്രത്തെ കാവി നിറം മുക്കിയതിന്റെ പ്രധാന
ഉത്തരവാദികളില്‍ ഒരാള്‍ സ്വാമി ആയിരുന്നുവെന്നു പറഞ്ഞാല്‍ തെറ്റാകില്ല.
ഒട്ടേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവും നിരവധി അവാര്‍ഡുകള്‍ നല്‌കി
ആദരിക്കപ്പെട്ട നിപുണനായ പത്രപ്രവര്‍ത്തകനുമാണെങ്കിലും, സ്വാമി
`ഹിന്ദുത്വ'വാദികളുടെ പകര്‍ത്തിയെഴുത്തുകാരനാണെന്ന് തോന്നിപ്പിക്കുന്ന
വിധം കല്‌പിത റിപ്പോര്‍ട്ടുകള്‍ ഹിന്ദുവില്‍ എഴുതുകയുണ്ടായി. 2008
സപ്‌തംബര്‍ 19ന് ഡല്‍ഹിയിലുണ്ടായ ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍
കൊലപാതകത്തിന്റെ പിന്നിലെ നിഗൂഢത ഇന്നും തുറന്നുകാട്ടപ്പെട്ടിട്ടില്ല.
എന്നാല്‍, ഇന്റലിജന്‍സും പൊലീസും നല്‌കിയ വിവരങ്ങള്‍ക്ക് പൊടിപ്പും
തൊങ്ങലും വെച്ച് `ബട്‌ല ഓപ്പറേഷ' നെക്കുറിച്ച് സ്വാമി എഴുതിയ ലേഖനം ഏറെ
ആക്ഷേപങ്ങള്‍ക്കിടയാക്കിയിരുന്നു. പ്രവീണ്‍ സ്വാമിയുടെ ന്യൂനപക്ഷ വിരുദ്ധ
മനോഭാവമുള്ള ലേഖനങ്ങള്‍ സംഘപരിവാരം കാലങ്ങളായി പറഞ്ഞുവരുന്ന വാദങ്ങള്‍ സമര്‍ഥിക്കുന്നതാണെന്നതും വാസ്‌തവമാണ്.
ഇന്ത്യന്‍ മുജാഹിദീന്‍, അല്‍ഖാഇദ, ഹുജി തുടങ്ങിയ തീവ്രവാദ
സംഘടനകളെക്കുറിച്ച് പര്‍വതീകരിച്ച റിപ്പോര്‍ട്ടുകള്‍ എഴുതുകയും
അവയ്‌ക്ക് ഇന്ത്യയിലെ മുസ്‌ലിം സംഘടനകളുമായി രഹസ്യ ബന്ധമാരോപിക്കുകയും
ചെയ്യുന്ന പ്രവണത പ്രവീണ്‍ സ്വാമിക്കു ശേഷവും ദ ഹിന്ദു തുടര്‍ന്നുപോന്നു.
ഈ പത്രത്തില്‍ കോളമെഴുതുന്ന ഹസന്‍ സുറൂര്‍ പ്രവീണ്‍ സ്വാമിയുടെ
തുടര്‍ച്ചയാണ്. തീവ്രവാദത്തിന്റെ മറവില്‍ ഇസ്‌ലാമിനു നേരെ ഒളിയമ്പ്
എയ്യുകയാണ് ഇദ്ദേഹത്തിന്റെ രീതി. സലഫി (വഹ്‌ഹാബി)
തീവ്രവാദത്തെക്കുറിച്ചുള്ള കിടിലന്‍ കഥകള്‍ക്ക് നിറം നല്‌കി ദ
ഹിന്ദുവിന്റെ പേജുകള്‍ മലിനമാക്കിക്കൊണ്ടിരിക്കുന്നത് ഹസന്‍ സുറൂറാണ്.
ഇപ്പോള്‍, സലഫി/വഹ്‌ഹാബി ചിന്താധാരയെ കടുത്ത തീവ്രവാദമായി
ഉയര്‍ത്തിക്കാട്ടുന്ന നിലപാട് ദ ഹിന്ദു ഔദ്യോഗികമായി തന്നെ
സ്വീകരിച്ചിരിക്കുന്നുവെന്നു വേണം കരുതാന്‍.
ഓള്‍ ഇന്ത്യ ഉലമ ആന്റ് മശാഇഖ് ബോര്‍ഡ് എന്ന പേരിലുള്ള യു പിയിലെ ഒരു
ഈര്‍ക്കിള്‍ സംഘടന, കഴിഞ്ഞ മാസം മധ്യത്തില്‍ വഹ്‌ഹാബി ഇസ്‌ലാമിനെതിരെ ഒരു\ സമ്മേളനത്തില്‍ (സൂഫി മഹാ പഞ്ചായത്ത്) നടത്തിയ പ്രസ്‌താവനക്ക് ഹിന്ദു
പത്രം വമ്പിച്ച പ്രാധാന്യമാണ് നല്‌കിയത്. തീവ്രവാദത്തിനെതിരെ സൂഫി
മുന്‍കൈയോടെ ഉണരുന്ന ശ്രദ്ധേയമായ പ്രതികരണമായാണ് ആ വാര്‍ത്ത
ആഘോഷിക്കപ്പെട്ടത്. അതിനെ മുന്‍നിര്‍ത്തി പിന്നീട് പത്രം എഡിറ്റ്
പേജില്‍ ലേഖനവും പ്രസിദ്ധീകരിച്ചു.വഹ്‌ഹാബികള്‍/സലഫികള്‍ മൊത്തത്തില്‍ ആഗോള തീവ്രവാദത്തിന്റെ ഏജന്റുമാരുംസൂഫികള്‍ സമാധാനത്തിന്റെ മൊത്തക്കച്ചവടക്കാരുമാണെന്ന പ്രചാരണം,സാമ്രാജ്യത്വം കെട്ടിയുണ്ടാക്കിയ തിയറികളില്‍ ഒന്നാണ്. അത്‌ഇന്ത്യയിലേക്ക് വരുന്ന വഴിയാണ് ഈ മാധ്യമ കാമ്പയ്‌നില്‍ കാണുന്നത്.മലയാളത്തിലെ പ്രമുഖ വാരികയില്‍ ഒരു വിദ്വാന്‍ സൈനുദ്ദീന്‍ മഖ്‌ദൂമിനെകേരളത്തിലെ വഹ്‌ഹാബി തീവ്രവാദത്തിന്റെ സ്ഥാപക നേതാവാക്കി മാറ്റി! ആ ലേഖകനും ഏറെ പഥ്യം സംശുദ്ധമായ സൂഫി ഇസ്‌ലാം തന്നെയാണെന്നത് യാദൃച്ഛികമല്ല.
`വഹ്‌ഹാബി' ചിന്തകള്‍ക്കെതിരിലുള്ള ദ ഹിന്ദുവിന്റെ പടപ്പുറപ്പാടിന്റെ
ഒടുവിലത്തെ ഉദാഹരണം മദന്‍ജിത് സിംഗ്, എ ത്രട്ട് ട്ടു മള്‍ട്ടീലെയേഡ്
സെക്യുലര്‍ കള്‍ച്ചേഴ്‌സ് എന്ന പേരില്‍ (ഒക്‌ടോബര്‍ 31, 2011) എഴുതിയ
ലേഖനമാണ്. കാശ്‌മീര്‍, കേരളം, ലാഹോര്‍, ഇന്തോനേഷ്യ തുടങ്ങിയ
സ്ഥലങ്ങളില്‍ ജീവിതാനുഭവമുള്ള ലേഖകന്‍ `കണ്ടറിഞ്ഞ' `വഹ്‌ഹാബി ഭീകരത'യുടെ
സാക്ഷ്യാനുഭവങ്ങള്‍ എന്ന മട്ടിലാണ് ലേഖനത്തിന്റെ അവതരണം. സൂഫി
മഹാപഞ്ചായത്തിന്റെ പ്രസ്‌താവനയില്‍ സന്തോഷം പ്രകടിപ്പിച്ചു
കൊണ്ടാരംഭിക്കുന്ന ലേഖനം `വഹ്‌ഹാബി ഭീകരത'യുടെ വളര്‍ച്ചയുടെ ദൃക്‌സാക്ഷി
വിവരണം നടത്തുകയാണ്! തന്റെ കുട്ടിക്കാലത്ത് കേരളത്തില്‍ കണ്ട മതസാഹോദര്യത്തിന്റെ അനുഭവം
വിശദീകരിച്ച ശേഷം, ഇന്ന് വഹ്‌ഹാബി സ്വാധീനഫലമായി കേരളം മുസ്‌ലിം
തീവ്രവാദത്തിന്റെ പിടിയിലായതായി ലേഖകന്‍ ചൂണ്ടിക്കാട്ടുന്നു. വെറുതെ
പറയുകയല്ല ഇതൊന്നും. അതിന് തെളിവുമുണ്ട്, ഒരു വഹ്‌ഹാബി പോഷക സംഘടനയായ (!) `പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ' മദ്‌റസയില്‍ ആണ്‍കുട്ടികളെയും
പെണ്‍കുട്ടികളെയും വെവ്വേറെ ക്ലാസ്സുകളിലാക്കി `ശരീഅനിയമം'
നടപ്പാക്കുന്നു എന്നതാണ് ഒരു തെളിവ്. ഇതേ `വഹ്‌ഹാബി സംഘടന'(!) തൊടുപുഴ
ന്യൂമാന്‍ കോളെജിലെ ടി ജെ ജോസഫിനെ പ്രവാചകനിന്ദയുടെ പേരില്‍ കൈവെട്ടിയത്‌രണ്ടാമത്തെ തെളിവ്. എങ്ങനെയുണ്ട് നമ്മുടെ ദേശീയ പത്രത്തിന്റെ
വിവരനിലവാരം!
സലഫികള്‍ എന്നവകാശപ്പെടുന്ന തീവ്രവാദ ചിന്തയുള്ള ന്യൂനപക്ഷം
ലോകത്തുണ്ടെന്നത് ഒരു രഹസ്യമല്ല. ഈ കോളത്തില്‍ തന്നെ പലതവണ അതു
വ്യക്തമാക്കിയിട്ടുണ്ട്. എന്നു കരുതി, `സലഫി' തീവ്രവാദത്തിന്റെ
ബ്രാന്റ് നെയിമാണെന്ന് പ്രചരിപ്പിക്കുന്നത് കേവലം അസംബന്ധമല്ല,
ആസൂത്രിത നീക്കമാണ്. ഇത്തരം കള്ളക്കഥകള്‍ മെനയുമ്പോള്‍ അല്‌പമെങ്കിലും
വിശ്വസനീയമായിരിക്കാന്‍ നോക്കുന്നത് നല്ലതാണ്. തീവ്രവാദത്തിന്റെ
പേരില്‍ പരസ്‌പരം പോരടിക്കുന്ന കേരളത്തിലെ സലഫി സംഘടനയും പോപ്പുലര്‍
ഫ്രണ്ടും പരസ്‌പരം പോഷക സംഘടനകളാണെന്ന് എഴുതിവിട്ടാല്‍, അത്
വിശ്വസിക്കാന്‍ മദനജിത്തല്ലാത്ത ഒരു മന്ദബുദ്ധിയെയും കിട്ടില്ല!
-മുജീബ്റഹ്മാന്‍ കിനാലൂര്‍




