വൈവിധ്യങ്ങളുടെ സൗന്ദര്യം

May 31, 2011

0 പ്രതികരണങ്ങള്‍

സൗന്ദര്യാനുഭൂതിയുടെ ആ ന്തരിക രഹസ്യം ബഹുത്വവും വൈവിധ്യവുമാണ്‌. ഒരേ ഇനം
പൂക്കള്‍ മാത്രമുള്ള ഒരു പൂന്തോട്ടം അരോചകമായിരിക്കും. രൂപത്തിലും
നിറങ്ങളിലും സൗരഭ്യത്തിലും വ്യത്യസ്‌തങ്ങളായ പൂക്കള്‍ നിറഞ്ഞ തോപ്പാണ്‌
ഏറെ ഹൃദ്യം. പ്രപഞ്ച സൃഷ്‌ടിയില്‍ ദൈവം കാത്തുവെച്ച ഏറ്റവും മഹത്തായ
സൗന്ദര്യാവിഷ്‌കാരം സൃഷ്‌ടികളിലെ വൈവിധ്യം തന്നെയാണ്‌.
മനുഷ്യസൃഷ്‌ടിയിലുമുണ്ട്‌ വൈവിധ്യത്തിന്റെ പൗര്‍ണമി. വിവിധ ദേശക്കാര്‍,
വംശക്കാര്‍, മതക്കാര്‍, ഭിന്ന ഭാഷക്കാര്‍, നിറക്കാര്‍... അങ്ങനെ പോകുന്നു
വൈവിധ്യത്തിന്റെ ഭാവങ്ങള്‍. ഈ വ്യത്യസ്‌തതകളുടെ താളാത്മകമായ സംയോഗമാണ്‌
ഒരു പരിഷ്‌കൃത സമൂഹത്തിന്റെ ആരോഗ്യത്തെ നിര്‍ണയിക്കുന്നത്‌. സംയലിക്കാത്ത
സ്വരങ്ങള്‍ അപശ്രുതി സൃഷ്‌ടിക്കുന്നു. മതവൈരവും വംശീയ കലാപങ്ങളും
വര്‍ഗാധിഷ്‌ഠിത അസ്വസ്ഥതകളുമൊക്കെ മനുഷ്യരാശിയെ അപായപ്പെടുത്തുന്ന
അപസ്വരങ്ങളായി ലോകത്ത്‌ മുഴങ്ങിക്കൊണ്ടിരിക്കുന്നു.
മനുഷ്യര്‍ എത്ര നാഗരികനായിട്ടും വൈവിധ്യങ്ങളോട്‌ സഹവര്‍ത്തിക്കുന്ന
കാര്യത്തില്‍ പരാജയപ്പെടുന്ന അനുഭവങ്ങളാണുള്ളത്‌. ഭിന്ന സാംസ്‌കാരിക
സ്വത്വങ്ങളെ സഹിഷ്‌ണുതയോടെ ഉള്‍ക്കൊള്ളാന്‍ നമുക്ക്‌ സാധിക്കാതെ വരുന്നു.
അമേരിക്കയില്‍നിന്നും യൂറോപ്പില്‍ നിന്നും അടുത്ത കാലത്തായി
വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍, വംശവെറിയും മതവൈരവും അപ്പാര്‍ത്തീഡും
ശക്തിപ്പെടുകയാണെന്ന ദുസ്സന്ദേശമാണ്‌ നല്‍കുന്നത്‌. ഇത്തരമൊരു
പശ്ചാത്തലത്തില്‍ ബഹുസ്വര സംസ്‌കാരത്തെ പോഷിപ്പിക്കുന്നതിന്‌
ബോധപൂര്‍വമായ പദ്ധതികള്‍ പരിഷ്‌കൃത രാജ്യങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പാക്കി
വരികയാണ്‌.


മതം, ജാതി, സംസകാരം, സാമ്പത്തിക സ്ഥിതി, ലിംഗം എന്നിങ്ങനെ വൈവിധ്യങ്ങള്‍
നമ്മുടെ സമൂഹത്തിന്റെയും സവിശേഷതയാണ്‌. ഭാഗ്യവശാല്‍, കേരളത്തില്‍ ഇത്തരം
സ്വതങ്ങള്‍ തമ്മിലുള്ള സംഘട്ടനങ്ങള്‍ അപൂര്‍വമാണെന്ന്‌ പറയാം. എന്നാല്‍ ഈ
വൈവിധ്യങ്ങളെ പരസ്‌പരം ഹസ്‌തദാനം ചെയ്യിക്കാനുള്ള ബോധപൂര്‍വമായ
പരിപാടികളും പ്രവര്‍ത്തനങ്ങളും നമുക്കില്ലെന്നു തന്നെ പറയാം.
വാഷിംഗ്‌ടണിലെ പ്രധാനപ്പെട്ട ചില മള്‍ട്ടി കള്‍ച്ചറല്‍
ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ ഞങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. അതിലൊന്ന്‌
നാഷണല്‍ മള്‍ട്ടി കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റിയൂട്ടാണ്‌. 1983ലാണ്‌ ഈ
സ്ഥാപനം സ്ഥാപിതമായത്‌. ഭിന്ന സാംസ്‌കാരിക സ്വത്വങ്ങളുള്ള വ്യക്തികളും
സമുദായങ്ങളും സംഘടനകളും സഹകരിച്ചു പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്‌. അവ
തമ്മില്‍ ആശയവിനിമയം നടത്താനും സാംസ്‌കാരിക അന്യോന്യം സ്ഥാപിക്കാനുമുള്ള
പദ്ധതികള്‍ നടപ്പാക്കിവരുന്നു. മറ്റൊന്ന്‌, ഇന്റര്‍ഫെയ്‌ത്ത്‌
കോണ്‍ഫറന്‍സ്‌ ഓഫ്‌ മെട്രോ പോളിറ്റല്‍ വിഷിംഗ്‌ടണ്‍ എന്ന സ്ഥാപനമാണ്‌.
1978ല്‍ സ്ഥാപിതമായ ഈ സ്ഥാപനം വളരെ വിപുലമായ പ്രവര്‍ത്തങ്ങള്‍
നടത്തിവരുന്നു. ഐ എഫ്‌ സി ഡബ്യുവിന്റെ എക്‌സിക്യുട്ടീവ്‌ ഡയറക്‌ടറായ
റവറന്റ്‌ ക്ലര്‍ക്ക്‌ ലോബന്‍ സ്റ്റൈനുമായി ഒരുകൂടിക്കാഴ്‌ചയുണ്ടായിരുന്നു.

വാഷിംഗ്‌ടണ്‍ നഗരത്തില്‍ ക്രൈസ്‌തവ മതക്കാരാണ്‌ കൂടുതല്‍., അതില്‍തന്നെ,
കാത്തലിക്‌, റോമന്‍, ്ര്രെപാട്ടസ്റ്റന്റ്‌, ലേറ്റര്‍ ഡേ സയിന്റ്‌സ്‌
തുടങ്ങിയ വിഭാഗങ്ങളുണ്ട്‌. മുസ്‌ ലിം, ജൂത, ഹിന്ദു, ബഹായി, ജൈ ന, ബുദ്ധ,
സിക്ക്‌, സൊരാഷ്‌ട്രിയന്‍ മതക്കാരും നഗരത്തില്‍ ജീവിക്കുന്നു.
സൂക്ഷ്‌മാംശങ്ങളില്‍ ഭിന്നതകളുണ്ടെങ്കില്‍ എല്ലാവരും വിശ്വാസികളാണ്‌.
മനുഷ്യ നന്മയുടെ കാ ര്യത്തില്‍ എല്ലാവരും യോജിക്കുന്നു. തിന്മകളും
അക്രമവും അനീതിയും ഉന്മൂലനം ചെയ്യേണ്ടതാണെന്ന്‌ വിശ്വാസികള്‍ എല്ലാവരും
കരുതുന്നു. ഈ പൊതുലക്ഷ്യങ്ങള്‍ക്കുവേണ്ടി എങ്ങനെയൊക്കെ
സഹകരിച്ചുപ്രവര്‍ത്തിക്കാമെന്ന്‌ ഈ മതാന്തര സംഘടന ഗൗരവപൂര്‍വം
ആലോചിക്കുന്നു. വിവിധ മതനേതാക്കളെ ഒന്നിച്ചിരുത്തുകയും സൗഹാര്‍ദ
പൂര്‍ണമായ സംവാദങ്ങള്‍ക്ക്‌ വേദിയൊരുക്കുകയു ചെയ്യുന്നുണ്ട്‌. ഭിന്ന
മതക്കാരായ യുവാക്കള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള ശില്‌പശാലകള്‍,
മതാന്തര സംവാദങ്ങള്‍, വാര്‍ഷിക പൊതുയോഗങ്ങള്‍ തുടങ്ങിയവ
സംഘടിപ്പിക്കുന്നു. എല്ലാ മതത്തിന്റെയും മൂല്യപാഠങ്ങള്‍ ഉള്‍
ക്കൊള്ളിക്കുന്ന ലഘുകൃതികളും ഭിന്ന മതങ്ങളെക്കുറിച്ച്‌ ലളിതമായി
പ്രതിപാദിക്കുന്ന പുസ്‌തകങ്ങളും പ്രസിദ്ധീകരിച്ച്‌ സ്‌കൂളുകളില്‍ വിതരണം
ചെയ്യുന്നത്‌ ആകര്‍ഷകമായ മറ്റൊരു പരിപാടിയാണ്‌. ക്രിസ്‌തുമസ്‌, ഈദാഘോഷം
മുതലായ മത ആഘോഷ സന്ദര്‍ഭങ്ങളില്‍ അതിന്റെ സന്ദേശം എല്ലാവര്‍ക്കും
കൈമാറുന്നതിനുള്ള പരിപാടികളാണ്‌ മറ്റൊരിനം. വിവിധ മതദേവാലയങ്ങള്‍
സന്ദര്‍ശിക്കാനും പ്രാര്‍ഥനകളില്‍ സാക്ഷ്യം വഹിക്കാനുമുള്ള അവസരമൊരുക്കുക
വഴി മറ്റു മതക്കാരെക്കുറിച്ചള്ള തെറ്റിദ്ധാരണകള്‍ നീക്കാനും
അടുത്തറിയാനുമുള്ള സൗകര്യങ്ങള്‍ ഉണ്ടായിത്തീരുന്നു.

`ദ ഇന്റര്‍ഫെയ്‌ത്ത്‌ അലയന്‍സ്‌'ആണ്‌ ഞങ്ങള്‍ സന്ദര്‍ശിച്ച സമാനമായ
മറ്റൊരു സ്ഥാപനം. അതിന്റെ ഔട്ട്‌ റീച്ച്‌ ആന്റ്‌ ഓപ്പറേഷന്‍ ഡയറക്‌ടര്‍
മി.ജെയ്‌കെല്ലറുമായുള്ള സംഭാഷണം മറക്കാനാവില്ല. ഇന്ത്യയിലും
പാകിസ്ഥാനിലുമൊക്കെ വംശവേരുകളുള്ള കെല്ലറോട്‌ സംസാരിക്കുന്നതുതന്നെ
ഹൃദ്യമായ അനുഭവമാണ്‌. സരസപ്രിയനായ അദ്ദേഹത്തിന്റെ നേതൃത്വം തന്നെ ഈ
സ്ഥാപനത്തിന്‌ ഒരു മുതല്‍ക്കൂട്ടാണെന്ന്‌ തോന്നി. പഞ്ചനക്ഷത്ര ഹോട്ടല്‍
മുറികളിലും സംഘടനകളുടെ റിക്കാര്‍ഡുകളിലുമല്ല, മതസൗഹാര്‍ ദ
പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതെ ന്ന്‌ അദ്ദേഹത്തിന്‌ കൃത്യമായ ബോ
ധ്യമുണ്ട്‌. അതുകൊണ്ടുതന്നെ താ ഴെ തട്ടിലേക്ക്‌ തന്റെ സ്ഥാപന ത്ത തിന്റെ
പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം കേന്ദ്രീകരിക്കുന്നു. എഴുപത്‌ വിശ്വാ
സവിഭാഗങ്ങളില്‍പെട്ട ഒന്നര ലക്ഷത്തോളം പേരെ ഭാഗഭാക്കാക്കിക്കൊണ്ടുള്ള
ഭിന്ന പരിപാടികള്‍ താന്‍ ആസൂത്രണം ചെയ്‌തു നടപ്പാക്കിയതിന്റെ അനുഭവം
കെല്ലര്‍ വിശദീകരിച്ചു. 38 സ്റ്റേറ്റുകളില്‍ ഈ സ്ഥാ പനത്തിന്‌ ഇന്ന്‌
ശാഖകളുണ്ട്‌. സ വിശഷ ദിനങ്ങളില്‍ സംഘടിപ്പിക്കു ന്ന `ഫെയ്‌ത്‌
വാക്കുകള്‍' ആകര്‍ഷകമായ ജനകീയ പരിപാടികളിലൊന്നാണ്‌. വ്യത്യസ്‌ത മതങ്ങളുട
സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന ബഹുജന റാലിയാണിത്‌.
മതാന്തര സൗഹാര്‍ദ രംഗത്ത്‌ യു എസ്‌ സര്‍ക്കാറിന്റെ നേരിട്ടുള്ള
മേല്‍നോട്ടമുണ്ട്‌. വൈറ്റ്‌ഹൗസിന്റെ അടുത്തായി പ്രവര്‍ത്തിക്കുന്ന `ദ
വൈറ്റ്‌ ഹൗസ്‌ ഓഫീസ്‌ ഓഫ്‌ ഫെയ്‌ത്‌ ബെയ്‌സ്‌ഡ്‌ ആന്റ്‌ നൈബര്‍ഹുഡ്‌
പാര്‍ട്ട്‌ണര്‍ഷിപ്പ്‌സ്‌' ഈ രംഗത്ത്‌ ശ്രദ്ധേയ സാന്നിധ്യമാണ്‌. ബറാക്‌
ഒബാമ അധികാരമേറ്റ ശേഷം, സംസ്‌കാരങ്ങള്‍ തമ്മിലുള്ള സംവാദം എന്ന ആശയം
പ്രചരിപ്പിക്കാന്‍ സ്റ്റേറ്റ്‌ പ്രത്യേക ഊന്നല്‍ നല്‌കുകയുണ്ടായി.

`സംഭാഷണത്തിന്റെ പുതിയയുഗം' എന്ന്‌ പേരിട്ട ഒബാമയുടെ പദ്ധതിക്ക്‌
നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഈ ഓഫീസിനെ ആയിരുന്നു
ചുമതലപ്പെടുത്തിയിരുന്നത്‌.
ഈ ഓഫീസിന്‌ കീഴില്‍ വിവിധ മതനേതാക്കള്‍ ഉള്‍പ്പെട്ട ഒരു കൗണ്‍സില്‍
രൂപീകരിച്ചിട്ടുണ്ട്‌. ആ കൗണ്‍സില്‍ സമര്‍പ്പിച്ച ശിപാര്‍ശകള്‍
ക്രോഡീകരിച്ച്‌ സര്‍ക്കാറിന്‌ സമര്‍പ്പിച്ചിട്ടുണ്ട്‌. മുസ്‌ലിം
രാജ്യങ്ങളുമായി ആരോഗ്യകരമായ ബന്ധം സ്ഥാപിക്കുന്നതിനും, ദരിദ്ര മുസ്‌ലിം
രാജ്യങ്ങള്‍ക്ക്‌ ഭക്ഷണം, രോഗപ്രതിരോധം, വിദ്യാഭ്യാസം തുടങ്ങിയ രം
ഗങ്ങളില്‍ സഹായം നല്‍കുന്നതിനുമൊക്കെയുള്ള നിര്‍ദേശങ്ങള്‍ ഈ കൗണ്‍സില്‍
സമര്‍പ്പിച്ചതായി സ്ഥാപന മേധാവി മിസിസ്‌ മാര വണ്ടര്‍സ്‌ലിസ്‌ ഞങ്ങളോട്‌
പറഞ്ഞു. ഈ ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍, ചില വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്‌
ഓര്‍മയില്‍ വരുന്നു. അത്‌ ഫലസ്‌ത്വീന്‍ പ്രശ്‌നവുമായി
ബന്ധപ്പെട്ടതായിരുന്നു. അമേരിക്ക സ്വീകരിക്കുന്ന മിഡ്‌ല്‍ ഈസ്റ്റ്‌
പോളിസി ഇസ്‌റാഈലിനെ സുഖിപ്പിക്കുന്നതും ഫലസ്‌ത്വീനി നെ
ദ്രോഹിക്കുന്നതുമാണെന്ന്‌ ഞ ങ്ങള്‍ ശക്തമായി വാദിച്ചു. ലോകമുസ്‌ലിം
മനസ്സിന്റെ ഈ വൈകാരിക പ്രശ്‌നത്തെ നീതിപൂര്‍വം അഭിമുഖീകരിക്കാന്‍
തയ്യാറാകാത്ത കാലത്തോളം ഒബാമയുടെ `സംഭാഷണങ്ങള്‍' യാതൊരു
ചലനവുമുണ്ടാക്കാന്‍ പോകുന്നില്ലെന്നും പറയാന്‍ മടിച്ചില്ല. ``നിങ്ങളുടെ
വികാരം ബന്ധപ്പെട്ട വേദികളില്‍ അവതരിപ്പിക്കു''മെന്നായിരുന്നു അവരുടെ
മറുപടി.


നമ്മളുടേതുപോലെയുള്ള ബഹുസ്വര സമൂഹത്തില്‍ മതാന്തര സംഭാഷണങ്ങള്‍ തീരെ
നടക്കുന്നില്ലെന്നത്‌ ദൗര്‍ഭാഗ്യകരം തന്നെയാണ്‌. യു എസ്സില്‍ ഞങ്ങള്‍
സന്ദര്‍ശിച്ച ഇത്തരം വേദികളും, കേരളത്തില്‍ അപൂര്‍വമായി നിലവിലുള്ള
മതാന്തര സൗഹാര്‍ദ വേദികളും മിക്കവാറും ക്രൈസ്‌തവ മിഷണറികളുടെ
നിയന്ത്രണത്തിലുള്ളവയാണ്‌. പൊതുവായ ആശയങ്ങളും നിലപാടുകളും പലതുള്ള
വ്യത്യസ്‌ത മതവിഭാഗങ്ങള്‍ ചേര്‍ന്നുണ്ടാക്കുന്ന പൊതുവേദികള്‍ക്കും
പൊതുപ്രവര്‍ത്തനങ്ങള്‍ക്കും വലിയ സാമൂഹ്യദൗത്യം നിര്‍വഹിക്കാന്‍ കഴിയും.
എന്റെ സഹയാത്രികര്‍ വരുന്ന ഉത്തരേന്ത്യന്‍ സമൂഹങ്ങളില്‍ ഇപ്പോഴും ഭിന്ന
മതക്കാര്‍ക്ക്‌ ഭിന്ന ചേരികളാണ്‌, വ്യത്യസ്‌ത താമസസ്ഥലങ്ങളാണ്‌. ആ
നിലക്ക്‌ നോക്കിയാല്‍ നമുക്ക്‌ ആശ്വാസത്തിന്‌ വകയുണ്ടെന്ന്‌ തല്‍ ക്കാലം
സമാധാനിക്കാം.

-മുജീബ്റഹ്മാന്‍ കിനാലൂര്‍

ഇന്ന്‌ മിഷനറി, നാളെ മിസൈല്‍ -ഇതാ ഒരു `സുവിശേഷം!'

May 04, 2011

1 പ്രതികരണങ്ങള്‍
" ഇസ്‌ലാമിനകത്ത്‌ സ്വാതന്ത്ര്യം സാധ്യമല്ല. കടുത്ത മര്‍ദനമുറകളും
ശിക്ഷാവിധികളും കൊണ്ടു മാത്രമേ അത്‌ നിലനില്‌ക്കൂ. പാശ്ചാത്യ നാഗരികത
പടുത്തുയര്‍ത്തപ്പെട്ട ജൂത-ക്രൈസ്‌തവ മൂല്യങ്ങളുമായി ഇസ്‌ലാമിന്‌ ഒരു
നിലക്കും സഹവര്‍ത്തിക്കാന്‍ സാധിക്കുകയേ ഇല്ല. സ്വാതന്ത്ര്യം
ക്രൈസ്‌തവതയുടെ ഡി എന്‍ എ ആണ്‌. എന്നാല്‍, ക്രൂരവും നീതിരഹിതവുമായ
അടിച്ചമര്‍ത്തലാണ്‌ ഇസ്‌ലാമിന്റെ ഡി എന്‍ എ. പാശ്ചാത്യരായ നമ്മുടെ വിമോചന
സങ്കല്‌പത്തിന്റെ മറുവശത്താണ്‌ ഇസ്‌ലാം. അതിന്റെ ആത്മാവ്‌ തന്നെ
ബലപ്രയോഗമാണ്‌. ദൈവത്തിനല്ലാതെ അത്‌ നിര്‍മൂലനം ചെയ്യാനാകില്ല... ''




അമേരിക്കയിലെ പ്രശസ്‌ത സുവിശേഷകനായ ബ്ര്യാന്‍ ഫിഷറിന്റെ (Bryan Fishcer)
വാക്കുകളാണിത്‌. വെറും ഒരു സുവിശേഷകന്‍ മാത്രമല്ല ഇദ്ദേഹം. യാഥാസ്ഥിതിക
വലതുപക്ഷത്തിന്റെ കടുത്ത വക്താവുമാണ്‌. മിസ്സിസിപ്പിയിലെ അപ്രശസ്‌തമായ
ഒരു റേഡിയോയില്‍ ടോക്‌ഷോ നടത്തിയ ബ്ര്യാന്‍ അടുത്ത കാലത്താണ്‌
വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങിയത്‌. ന്യൂസ്‌വീക്ക്‌ വാരിക (ജനു. 18,
2011) ഇദ്ദേഹത്തെക്കുറിച്ച്‌ ഒരു ഫീച്ചര്‍ പ്രസിദ്ധീകരിച്ചിരുന്നു.


നിയോകോണുകളുടെ മാനസപുത്രനായി മാറിയ ഇദ്ദേഹം, വംശവെറിയും മതവൈരവും
ഇസ്‌ലാംവിരോധവും കലര്‍ന്ന വിഷം ചീറ്റലിലൂടെയാണ്‌ കുപ്രസിദ്ധി
ആര്‍ജിച്ചതെന്ന്‌ ആ ഫീച്ചര്‍ വ്യക്തമാക്കുന്നുണ്ട്‌.
ഡല്ലാസ്‌ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്ന്‌ ദൈവശാസ്‌ത്രം പഠിക്കുകയും
ഇരുപത്തിയഞ്ചു വര്‍ഷത്തിലേറെയായി സീനിയര്‍ പാസ്റ്ററായി സേവനം ചെയ്യുകയും
ചെയ്യുന്നു വൈദികനാണ്‌ ബ്ര്യാസ്‌. ഇപ്പോള്‍ `അമേരിക്കന്‍ ഫാമിലി
അസോസിയേഷ'ന്റെ പ്രശ്‌നാപഗ്രഥന വിഭാഗം ഡയറക്‌ടറാണ്‌. 2009 മുതല്‍
അമേരിക്കന്‍ ഫാമിലി റേഡിയോയില്‍ ഇദ്ദേഹം നടത്തിവരുന്ന `ഫോക്കല്‍
പോയന്റ്‌' എന്ന രണ്ടു മണിക്കൂര്‍ ടോക്‌ഷോ പരിപാടിക്ക്‌ രണ്ടു
മില്ല്യനിലധികം കേള്‍വിക്കാരുണ്ട്‌. ഫോക്കല്‍ പോയിന്റിന്റെ കഴിഞ്ഞ ആഴ്‌ചത്തെ `കുവിശേഷ'ത്തിലാണ്‌ ബ്ര്യാസ്‌ ഫിഷര്‍ ഈ കുറിപ്പിന്റെ
തുടക്കത്തില്‍ ഉദ്ധരിച്ച `കണ്ടുപിടുത്തം' നടത്തിയത്‌.


അമേരിക്കയിലും യൂറോപ്പിലും `ഇസ്‌ലാമോഫോബിയ' പടര്‍ത്തുന്നതില്‍ നിര്‍ണായക
പങ്കുവഹിക്കുന്നത്‌ ഇത്തരത്തിലുള്ള സുവിശേഷകരാണെന്നത്‌ ഒരു വസ്‌തുതയാണ്‌.
അമേരിക്കയില്‍ വലതുപക്ഷ യാഥാസ്ഥിതിക ക്രൈസ്‌തവ പക്ഷം ടി വി, റേഡിയോ,
ഇലക്‌ടോണിക്‌, പത്രമാധ്യമങ്ങളിലൂടെ പുറത്തുവിടുന്ന വിദ്വേഷ പ്രചാരണത്തെ
വിശകലനം ചെയ്യുന്ന റൈറ്റ്‌വിംഗ്‌ വാച്ച്‌ ഡോട്ട്‌ ഓര്‍ഗ്‌ (www.rightwing watch.org) എന്ന വെബ്‌സൈറ്റ്‌ പരിശോധിച്ചാല്‍, ഇത്തരത്തിലുള്ള അനേകം
ഉദാഹരണങ്ങള്‍ കാണാം. ബ്ര്യാന്‍ ഫിഷറിന്റെ പുതിയ പ്രസംഗം ക്രൈസ്‌തവ സുവിശേഷകര്‍ക്കു തന്നെ അപമാനമാണ്‌. അമേരിക്കയിലെ എല്ലാ മുസ്‌ലിംകളും ക്രിസ്‌തുമതത്തിലേക്ക്‌
കൂട്ടപരിവര്‍ത്തനം നടത്താന്‍ ആഹ്വാനം ചെയ്യുന്ന ഈ പാസ്റ്റര്‍,
അമേരിക്കന്‍ സര്‍ക്കാര്‍ ഇതിനുവേണ്ടി പ്രത്യേകം കാമ്പയ്‌ന്‍
നടപ്പാക്കണമെന്നും നിര്‍ദേശിക്കുന്നു. അമേരിക്കയില്‍ പുതിയ
പള്ളികള്‍ക്ക്‌ അനുമതി നല്‍കരുത്‌. കാരണം പള്ളികള്‍ അസഹിഷ്‌ണുതയുടെ
കേന്ദ്രമാണ്‌. അമേരിക്കയെ ബാധിച്ച അര്‍ബുദമാണ്‌ ഇസ്‌ലാമെന്നും ഈ
മതഭ്രാന്തന്‍ തുറന്നടിക്കുന്നു. അതിനാല്‍ അമേരിക്ക ഇപ്പോള്‍ മുസ്‌ലിം
രാജ്യങ്ങളിലേക്ക്‌ മിഷനറിയെ അയക്കണം. പിന്നീട്‌ മറൈനുകളെയും. "This time
it's Marines and missionaries, next time it'll be marines and
missiles.''


അമേരിക്കന്‍ ഭരണഘടനയുടെ ഒന്നാം ഭേദഗതി നല്‌കുന്ന മതസ്വാതന്ത്ര്യത്തിന്റെ
ആനുകൂല്യം ക്രിസ്‌ത്യാനികള്‍ക്കു മാത്രമാണെന്നാണ്‌ ഫിഷര്‍ ബ്ര്യാനിന്റെ
അഭിപ്രായം. 2009ല്‍ അമേരിക്കന്‍ പട്ടാളത്തില്‍ മുസ്‌ലിംകളെ
ചേര്‍ക്കുന്നതിനെതിരെ ഈ പുരോഹിതന്‍ നടത്തിയ പ്രചാരണം ഏറെ
വിവാദമായിരുന്നു. ദേശീയ സുരക്ഷയ്‌ക്ക്‌ വെല്ലുവിളിയാണ്‌, സൈന്യത്തിലെ
മുസ്‌ലിംസാന്നിധ്യമെന്ന്‌ ഇദ്ദേഹം ആക്രോശിച്ചു. ഇസ്‌ലാം വിരോധ
പ്രസ്‌താവനയുടെ പേരില്‍ വിമര്‍ശിക്കപ്പെട്ട ജോര്‍ജ്‌ ബുഷിനെ പോലും ഈ
പാതിരി വെറുതെ വിട്ടില്ല. ഇസ്‌ലാമിന്‌ ജനാധിപത്യവുമായി സംവദിക്കാന്‍
കഴിയുമെന്ന ബുഷിന്റെ വിശ്വാസം തെറ്റാണെന്നാണ്‌ ഫിഷര്‍ പറയുന്നത്‌.
കുടിയേറ്റക്കാരോടുള്ള സമീപനത്തിന്റെ കാര്യത്തില്‍ ഒബാമയും ഫിഷറിന്‌
സ്വീകാര്യനല്ല. കുടിയേറ്റക്കാരെ അമേരിക്കയില്‍ നിന്ന്‌
തിരിച്ചയക്കണമെന്നാണ്‌ ഇയാളുടെ പക്ഷം!


ലോകത്തിലെ എല്ലാ ക്രൈസ്‌തവ സുവിശേഷകരും വിദ്വേഷ പ്രചാരകരോ അസഹിഷ്‌ണുക്കളോ
ആണെന്ന്‌ ബ്ര്യാന്‍ ഫിഷറിനെ മുന്‍നിര്‍ത്തി സാമാന്യവല്‍കരിക്കുകയല്ല.
മനുഷ്യസ്‌നേഹത്തിനും സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കും ജീവിതം ഉഴിഞ്ഞുവെച്ച
ഒട്ടേറെ ക്രൈസ്‌തവ പുരോഹിതന്മാരും വൈദികന്മാരുമുണ്ട്‌.
കുഷ്‌ഠരോഗികള്‍ക്കു വേണ്ടി ജീവിതം മാറ്റിവെച്ച മദര്‍ തെരേസയും ആ വഴിയില്‍
കൊല്ലപ്പെട്ട ഗ്രഹാം സ്റ്റൈന്‍സുമൊക്കെ ഉദാഹരണങ്ങള്‍. ഇനി,
ജനാധിപത്യപരമായ രീതിയില്‍, ഇതര മതങ്ങളെ വിമര്‍ശിക്കുകയും താരതമ്യ പഠനം
നടത്തുകയും ചെയ്യുന്ന സുവിശേഷ പ്രവര്‍ത്തനം തന്നെയും
ആദരിക്കപ്പെടേണ്ടതാണ്‌. എന്നാല്‍, ആദ്യം ബൈബിള്‍; വഴിപ്പെട്ടില്ലെങ്കില്‍
മിസൈല്‍ എന്ന പ്രാകൃത മനസ്സ്‌, ഒരു സുവിശേഷകനിലെങ്കിലും ബാക്കി
നില്‌ക്കുന്നുണ്ടെങ്കില്‍ അത്‌ ലോകത്തെ എല്ലാ വൈദികര്‍ക്കും
അപമാനമാണെന്ന്‌ സഭ തിരിച്ചറിയണം.


ഇതിന്റെ മറുവശം ഒന്നു സങ്കല്‌പിച്ചുനോക്കൂ. ലോകത്തെവിടെയെങ്കിലുമുള്ള ഒരു
ഇസ്‌ലാം മത പ്രബോധകനോ ഏതെങ്കിലും മുസ്‌ലിം സെമിനാരിയിലെ മുല്ലയോ മുസ്‌ലിം
രാജ്യങ്ങളിലെ ക്രിസ്‌ത്യാനികളെ ബലം പ്രയോഗിച്ച്‌ മാര്‍ഗം കൂട്ടണമെന്ന്‌
`ഫത്‌വ' നല്‌കിയാല്‍ (മുല്ലമാര്‍ വാ തുറന്നാല്‍ അത്‌ മാധ്യമങ്ങള്‍ക്ക്‌
ഫത്‌വ ആണല്ലോ!) എന്തൊക്കെ പുകിലുകള്‍ കാണേണ്ടി വരും? എവിടെയൊക്കെ
ഖുര്‍ആന്‍ പ്രതികള്‍ അഗ്നിക്കിരയാകും! ആ `ഫത്‌വ'യുടെ ഉത്തരവാദിത്തം അത്‌
നല്‌കിയവരില്‍ പരിമിതമാകാതെ, ഇസ്‌ലാമിന്റെ പേരില്‍ എഴുതപ്പെടും? ഇല്ലേ??


-മുജീബ്റഹ്മാന്‍ കിനാലൂര്‍


Related Posts with Thumbnails

feedback comments