ആറു മാസങ്ങള്ക്കു മുമ്പ് നടത്തിയ അമേരിക്കന് യാത്രയില്‍ ഏറെ ആശ്ചര്യപ്പെട്ടതും ആശങ്കപ്പെട്ടതും ആ രാജ്യം സ്വന്തം ജനതയില്‍ ദേശീയ വികാരം നട്ടുവളര്ത്തുന്നതിന്റെ തീക്ഷ്ണത കണ്ടറിഞ്ഞപ്പോഴാണ്. നിരത്തുകളിലും കെട്ടിടങ്ങളിലും വീടുകളില്‍ പോലും ദേശീയ പതാക നിറഞ്ഞുനില്ക്കുന്നത് അമേരിക്കയിലെ ഒരു സാധാരണ കാഴ്ചയാണ്. നമുക്ക് റിപ്പബ്ലിക് ദിനത്തിലോ സ്വാതന്ത്ര്യദിനത്തിലോ മാത്രം തെരുവുകളില്‍ പ്രത്യക്ഷപ്പെടുന്ന രാജ്യസ്നേഹവികാരം മുഴു ദിനങ്ങളിലും അവിടെ കാണാം.
സന്ദര്ശനത്തിനിടെ, വാഷിംഗ്ടണില്‍ നടന്ന ഒരു കൂറ്റന്‍ പ്രകടനത്തിന് സാക്ഷിയായി. എമിഗ്രേഷന്‍ നിയമങ്ങള്‍ പരിഷ്കരിക്കുമെന്ന പ്രസിഡന്റ് ഒബാമയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഒരു പ്രതിഷേധ റാലിയായിരുന്നു അത്. വൈറ്റ്ഹൗസിനു സമീപം നടന്ന മിക്കവാറും സ്റ്റേറ്റുകളില്‍ നിന്ന് വൈറ്റ് അമേരിക്കക്കാരും കുടിയേറ്റക്കാരുമടക്കം ലക്ഷത്തിലേറെ ആളുകള്‍ പങ്കെടുത്ത ആ റാലി ഒബാമക്കും നിലവിലെ സര്ക്കാറിനുമെതിരെ മുദ്രാവാക്യം വിളിക്കുന്നുണ്ടെങ്കിലും കൊച്ചുകുട്ടികള്‍ മുതല്‍ പ്രായം ചെന്നവര് വരെ ആവേശത്തോടെ അമേരിക്കയുടെ പതാക ഉയര്ത്തിക്കാട്ടുകയും `ഞങ്ങള്‍ അമേരിക്കക്കാര്‍' എന്ന് ആലേഖനം ചെയ്ത ടീഷര്‍ട്ടുകള്‍ ധരിക്കുകയും ചെയ്തിരുന്നു. വാഷിംഗ്ടണ് നഗരത്തില്‍ മുഴുക്കെ ഉയര്ന്നുനില്ക്കുന്ന സ്മാരകങ്ങളില് മിക്കതും യുദ്ധത്തിന്റേതാണ്.
രണ്ടാം ലോകമഹായുദ്ധത്തിലും വിയറ്റ്നാം യുദ്ധത്തിലുമൊക്കെ മൃതിയടഞ്ഞ പട്ടാളക്കാര്ക്കു വേണ്ടിയുള്ള നിത്യസ്മാരകങ്ങള് അവിടെ കാണാം. സ്കൂള്‍ കുട്ടികള്‍ അവിടെ സന്ദര്ശിക്കുകയും ആ സ്മാരകങ്ങളില് പുഷ്പങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. കുഞ്ഞുനാളുകളില്‍ തന്നെ രാജ്യസ്നേഹവികാരവും രാജ്യാഭിമാനവും വേണ്ടതിലധികം കുത്തിവെക്കാന്‍ അമേരിക്ക ശ്രമിക്കുന്നുണ്ടെന്ന് ഇതൊക്കെ നിരീക്ഷിക്കുന്നവര്‍ക്ക് ബോധ്യമാകും. തങ്ങളാണ് ലോകത്തെ ഏറ്റവും ഉത്തമ പൗരന്മാരെന്നും ലോകം നിയന്ത്രിക്കേണ്ടവര്‍ തങ്ങളാണെന്നുമുള്ള ഒരു അഹന്ത അതവരില്‍ പിന്നീട് വളര്ത്തിയില്ലെങ്കിലേ അതിശയമുള്ളൂ. യുദ്ധവും അധിനിവേശവുമടക്കമുള്ള സാമ്രാജ്യത്വ പദ്ധതികള്‍ കണ്ണടച്ച് അംഗീകരിക്കാന്‍ ജനതയില്‍ വലിയ വിഭാഗത്തെ പാകപ്പെടുത്തുന്നതും ഈ അതിരുവിട്ട പാട്രിയോട്ടിസമാണെന്ന് ന്യായമായും വിലയിരുത്താം.
സന്ദര്ശനത്തിന്റെ അവസാനനാളുകളിലാണ് ന്യൂയോര്ക്കിലെത്തിയത്. മാന്ഹാട്ടനിലെ പ്രധാനകേന്ദ്രങ്ങള്ക്കൊപ്പം ഗ്രൗണ്ട് സീറോയും സന്ദര്‍ശിക്കാന്‍ ഇടയായി. സപ്തംബര്‍ 11 ഭീകരാക്രമണത്തിലൂടെ അമേരിക്കയുടെ അഭിമാനഗോപുരങ്ങള് നിലംപരിശായതിന്റെ ഓര്മ തളംകെട്ടി നില്ക്കുന്ന സ്ഥലമാണിത്. വേള്‍ഡ് ട്രേഡ് സെന്ററിന്റെ കൂറ്റന്‍ കെട്ടിടം നിമിഷങ്ങള്ക്കകം ചാരക്കൂമ്പാരമായതിന്റെ ഭീകരസ്മൃതികള്‍, ലോകത്തെ ഇന്നും നടുക്കുന്നുണ്ടാവുമല്ലോ. ആ സ്മൃതികളെ ശാശ്വതീകരിച്ചുകൊണ്ട് ഗ്രൗണ്ട് സീറോയുടെ ഏതാനും വാര അകലെയുള്ള പാര്‍ക്കില്‍ അണയാതെ ഒരു തിരി ജ്വലിച്ചുകൊണ്ടിരിക്കുന്നുണ്ടിന്നും. ആക്രമണം നടന്ന സ്ഥലത്തുണ്ടായിരുന്ന, വെങ്കലത്തില്‍ നിര്‍മിച്ച ഭൂഗോളത്തിന്റെ ചതുങ്ങിയ ബാക്കി രൂപവും പാര്‍ക്കില്‍ സഥാപിച്ചിരിക്കുന്നു.
ഗ്രൗണ്ട് സീറോ ഇന്ന് ഓരോ അമേരിക്കക്കാരന്റെയും മനസ്സില്‍ ഒരു വിശുദ്ധ മൈതാനമാണ്. തീവ്രമായ രാജ്യസ്നേഹത്തിന്റെ വിഗ്രഹവത്കരിക്കപ്പെട്ട ഒരു പ്രതീകമായി ഈ മൈതാനം വാഴ്ത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഓരോ സപ്തംബര്‍ 11ഉം രാജ്യസ്നേഹം ഊട്ടിയുറപ്പിക്കാനുള്ള `പുണ്യദിന'മായി അവിടെ ആചരിക്കപ്പെട്ടുവരുന്നു. ഗ്രൗണ്ട് സീറോ സന്ദര്ശന വേളയില് കൂടെയുണ്ടായിരുന്ന ഒരു അമേരിക്കന് പൗരനോട് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വത്തെക്കുറിച്ച് ചില സംശയങ്ങള്‍ ഉന്നയിച്ചപ്പോള്‍ അയാള്‍ വികാരഭരിതമായത് മറക്കാനാകില്ല. അല്ഖാഇദയും ബിന്ലാദിനുമല്ലാതെ മറ്റാരുമല്ല അതു ചെയ്തതെന്ന് അയാള്‍ക്കുറപ്പാണ്! ഒരു `ഇസ്ലാമിക് ടെററിസ്റ്റി'നല്ലാതെ ഇതു ചെയ്യാനാകില്ലെന്ന് അമേരിക്കക്കാര്‍ പഠിപ്പിക്കപ്പെട്ടിരിക്കുന്നുവെന്ന് പറയുന്നതാവും ശരി. ഇസ്ലാമിക ഭീകരതയ്ക്കെതിരിലുള്ള യുദ്ധമെന്ന നിലയില്‍ അഫ്ഗാന് യുദ്ധവും ഇറാക്ക് അധിനിവേശവും ഒരു ശരാശരി അമേരിക്കക്കാരനെ സംബന്ധിച്ച് രാജ്യരക്ഷയ്ക്കും പ്രതിരോധത്തിനും വേണ്ടിയുള്ള അനിവാര്യതകള് മാത്രമാണ്.
സാമ്രാജ്യത്വമോഹികളായ അധികാരവര്ഗത്തിന് ഗ്രൗണ്ട്സീറോ സ്വയം ന്യായീകരണത്തിനുള്ള ഒരു വിശുദ്ധ മറയാണെങ്കില് അവരെ താങ്ങിനിര്ത്തുന്ന തീവ്ര വലതുപക്ഷ-നവയാഥാസ്ഥിതികര്ക്കും സയണിസ്റ്റ്-ക്രൈസ്തവ-ഇവാഞ്ചലിസ്റ്റ് ലോബിക്കും അത് ഇസ്ലാമിക ഭീകരതയുടെ സ്മാരകഭൂമിയാണ്. വാഴ്ത്തപ്പെട്ട ഈ പൂജ്യമൈതാനിയില് ഓരോ സപ്തംബര്‍ 11നും മെഴുകുതിരി തെളിയിക്കുമ്പോള്‍ വര്‍ണവെറിയുടെയും ഇസ്ലാമോഫോബിയയുടെയും കനലുകള്‍ കൂടി അവരുടെ മനസ്സില്‍ എരിയുന്നുണ്ട്. അധിനിവേശ-സാമ്രാജ്യത്വ-ദേശീയ ബോധസ്വത്വവും നവയാഥാസ്ഥിതിക, ഇവാഞ്ചലിസ്റ്റ് മതാഭിമാനവും സമം ചേര്ന്ന ഏകജാതീയ അമേരിക്കന് പൊതുമനസ്സിനെ പൊള്ളലേല്പ്പിക്കുന്നതായിരുന്നു, അവിടെ ഒരു ഇസ്ലാമിക് സെന്റര്‍ സ്ഥാപിക്കാന്‍ കൊര്ദോവ ഹൗസ് ഭാരവാഹികള്‍ ഈയിടെ നടത്തിയ നീക്കം. ഇസ്ലാമിന് ഭീകരതാവിരുദ്ധവും സമാധാനവും സ്നേഹവും പ്രകാശിപ്പിക്കുന്നതുമായ ഒരു മുഖമുണ്ടെന്നും അമേരിക്കയുടെ ദേശീയ സ്വത്വത്തിനുള്ളില്‍ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനിറ്റിക്കു പുറമെ ഇസ്ലാമിനും ഇടമുണ്ടെന്നും ശക്തമായി ധ്വനിപ്പിക്കുന്ന ആ നീക്കം, അമേരിക്കന് തീവ്ര വലതുപക്ഷത്തെ അങ്ങേയറ്റം പ്രകോപിപ്പിക്കുകയുണ്ടായി. സപ്തംബര്‍ 11ന്റെ ഒമ്പതാം വാര്ഷികവേള, അമേരിക്കയില്‍ ഒരു വര്ഗീയ ധ്രുവീകരണത്തിന്റെ വക്കിലേക്കു നയിച്ച വിവാദച്ചുഴിയില്‍ കറങ്ങിയത് ആ പ്രകോപനഫലമായിരുന്നു.
`വിശുദ്ധ മൈതാന'ത്തിലെ പള്ളി
ഗ്രൗണ്ട്സീറോ എന്ന വിഗ്രഹവത്കൃത ദേശീയ പുണ്യഭൂമിയില്‍ ഒരു ഇസ്ലാമിക കേന്ദ്രമോ പള്ളിയോ നിര്‍മിക്കുന്നതില്‍ ഇത്ര പ്രകോപിതമാകാനെന്തിരിക്കുന്നു? അത് മറ്റൊന്നുമല്ല. അമേരിക്കന് സാമ്രാജ്യത്വത്തെ ഇന്ന് താങ്ങിനിര്ത്തുന്ന ഇസ്ലാം ഭീതിയെ അത് നേര്പ്പിക്കുമെന്ന ആശങ്ക തന്നെ. ഇസ്ലാം ഭീകരതയുടെ ആധുനിക കാലത്തെ ഏറ്റവും വലിയ സാക്ഷ്യസ്ഥാനമായി അവതരിപ്പിക്കപ്പെടുന്ന, ഗ്രൗണ്ട് സീറോയില്‍ സമാധാനത്തിന്റെയും കാരുണ്യത്തിന്റെയും പാഠങ്ങള്‍ പകരുന്ന ഒരു ഇസ്ലാമിക സ്ഥാപനം വന്നാല്‍ ഇസ്ലാംഭീതിയെക്കുറിച്ചുള്ള കെട്ടുകഥകള്‍ ചോദ്യംചെയ്യപ്പെടും. കൊര്ദോവ സെന്ററിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഇമാം ഫൈസല്‍ അബ്ദുര്റഊഫും ഉദ്ദേശിച്ചത് അത് തന്നെയാവണം. അതുകൊണ്ടു തന്നെയാണ് തീവ്രവലതുപക്ഷക്കാരായ നിയോ കോണുകളും മുസ്ലിം വിരോധികളായ ചില സഭാമേധാവികളും സടകുടഞ്ഞ് എഴുന്നേറ്റത്.
ഫ്ളോറിഡയിലെ വലതുപക്ഷ ക്രിസ്ത്യന് മൗലികവാദി വിഭാഗമായ `ഡവ് വേള്‍ഡ് സെന്ററി'ന്റെ തലവന്‍ ടെറി ജോണ്സ് സപ്തംബര്‍ 11ന് `ലോക ഖുര്ആന് കത്തിക്കല്‍ ദിന'ത്തിന് ആഹ്വാനം നല്‍കിക്കൊണ്ടാണ് ഗ്രൗണ്ട് സീറോയിലെ പള്ളിനിര്മാണത്തോട് പ്രതികരിച്ചത്. അമേരിക്കയിലെ കടുത്ത ഇസ്ലാം വിരോധികളായ പാതിരിമാരില്‍ ഒരാളും `ഇസ്ലാം ഈസ് ഓഫ് ദ ഡവിള്‍' എന്ന ക്ഷുദ്രകൃതിയുടെ കര്‍ത്താവുമാണ് പാസ്റ്റര്‍ ടെറി ജോണ്സ്. വെറും അമ്പത് കുടുംബങ്ങള്‍ ഉള്ക്കൊള്ളുന്ന ഒരു ചെറു കോണ്‍ഗ്രഗേഷനാണ് ഡവ് വേള്‍ഡ് സെന്റര്‍. ഇവര് നടത്തുന്ന സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ islam is devil എന്ന് എഴുതിയ ടീഷര്‍ട്ട് ധരിച്ചുവേണം വരാനെന്ന് ഇയാള്‍ കല്പിച്ചിട്ടുണ്ടത്രെ. സ്നേഹത്തെക്കുറിച്ച് സുവിശേഷം നല്കുന്ന ഒരു പാതിരിയുടെ മനസ്സ് ഇത്ര ചീഞ്ഞളിയുമെന്ന് ആര്‍ക്കെങ്കിലും വിശ്വസിക്കാനാവുമോ?
രാഷ്ട്രീയ മുതലെടുപ്പ്
ജനാധിപത്യത്തെയും ബഹുസ്വരതയെയും പരിഷ്കരണത്തെയും കുറിച്ച് ഗീര്‍വാണം നടത്തുന്ന അമേരിക്കയ്ക്കകത്ത് അപര സമൂഹങ്ങള് പരിചരിക്കപ്പെടുന്നതിലെ കാപട്യം കൂടി പുറത്തുകാട്ടുന്നുണ്ട്, ഗ്രൗണ്ട് സീറോ വിവാദം. ദീപസ്തംഭം മഹാശ്ചര്യം എന്ന മട്ടില് ഈ കുടില വിവാദത്തെയും വോട്ടാക്കി മാറ്റാന്‍ അവിടുത്തെ രാഷ്ട്രീയക്കാര്‍ മെനക്കെടുകയുണ്ടായി. വരുന്ന നവംബറില് നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട്, തീവ്ര വലതുപക്ഷത്തെ പ്രീണിപ്പിക്കാനായി പ്രഖ്യാപിത ഇസ്ലാമിക് സെന്ററിനെ എതിര്ത്തുകൊണ്ട് റിപ്പബ്ലിക്കന് പാര്‍ട്ടി സജീവമായി രംഗത്തുവരികയുണ്ടായി. ഇസ്ലാം വിരുദ്ധമായ പ്രചാരണങ്ങള്‍ കുത്തിപ്പൊക്കി വ്യാപകമായ കാമ്പയിനാണ് റിപ്പബ്ലിക്കന് പാര്‍ട്ടി നടത്തിയത്. കുടിയേറ്റ സമൂഹങ്ങളോടുള്ള വിരോധം കത്തിച്ച് അത് വോട്ടാക്കാന്‍ റിപ്പബ്ലിക്കന്മാരോടൊപ്പം ഡെമോക്രാറ്റുകളും ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുന്നതായാണ് അമേരിക്കയില്‍ നിന്നുള്ള വാര്‍ത്തകള്‍ നിരീക്ഷിക്കുന്ന ആര്ക്കും നിരൂപിക്കാവുന്നത്. കലക്കുവെള്ളത്തില്‍ മീന്പിടിക്കാനൊരുങ്ങുന്ന രാഷ്ട്രീയക്കാരന്റെ കൗശലത്തിനു മുന്നില്‍ മനുഷ്യാവകാശവും ജനാധിപത്യമര്യാദകളുമൊക്കെ തോറ്റുകൊടുക്കേണ്ടിവരുന്നു.
പ്രസിഡന്റ് ഒബാമ ഗ്രൗണ്ട് സീറോ പള്ളിക്ക് അനുകൂലമായ നിലപാടാണ് എടുത്തതെന്നത് ആശ്വാസകരമാണ്. എന്നാല്, ഖുര്ആന് കത്തിക്കാന്‍ ആഹ്വാനംചെയ്ത പാതിരിയെ കര്ശനമായി നേരിടാന്‍ ഒരുങ്ങുന്നതിനു പകരം നിയോകോണുകളെ തലോടും വിധത്തിലുള്ള മൃദുല സമീപനമാണ് ഔദ്യോഗികമായി കൈക്കൊണ്ടത്. ഖുര്ആന് കത്തിക്കാനുള്ള ആഹ്വാനം, അമേരിക്കയില്‍ മാത്രം ഒരുങ്ങുന്ന ഒരു രാഷ്ട്രീയപ്രശ്നമല്ല. ലോകത്തെ കോടിക്കണക്കിന് മുസ്ലിംകളുടെ മതവികാരത്തിന്നാണ് വാസ്തവത്തില്‍ ഖുര്‍ആനിനെ അവഹേളിക്കാനൊരുങ്ങുന്നവര് തീക്കൊളുത്തുന്നത്. എന്നാല്, അമേരിക്കയുടെ സാമ്രാജ്യത്വ വികസന പദ്ധതിക്കും സുരക്ഷയ്ക്കും വെല്ലുവിളി ഉയര്ത്തുമെന്ന ഒറ്റക്കാരണത്തിന്മേലാണ് ഒബാമ ഭരണകൂടം ഖുര്ആന് കത്തിക്കുന്നതിനെതിരെ പ്രതികരിച്ചത്. ഇതു സംബന്ധിച്ച് എ ബി സി ന്യൂസിന് പ്രസിഡന്റ് ഒബാമ നല്കിയ അഭിമുഖത്തില്‍, ഇറാഖിലും അഫ്ഗാനിലുമുള്ള നമ്മുടെ യുവഭടന്മാരെ ഓര്‍ക്കണമെന്നാണ് പറഞ്ഞത്! പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ് വ്യക്തിപരമായി തന്നെ ടെറി ജോണ്സ് എന്ന പാതിരി തീവ്രവാദിയെ ബന്ധപ്പെട്ട് പ്രകോപനമൊഴിവാക്കാന്‍ അഭ്യര്‍ഥിച്ചു. ലോകത്തെ കോടാനുകോടി വിശ്വാസികളെ അവഹേളിച്ച ഈ മതഭ്രാന്തനെ ജയിലിലടയ്ക്കുന്നതിനു പകരം അനുനയിപ്പിക്കുകയായിരുന്നോ, അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി ചെയ്യേണ്ടിയിരുന്നത്?
അധിനിവിഷ്ട അഫ്ഗാനിലെ സീനിയര്‍ കമാന്ററായ ജനറല് ഡേവിഡ് പെട്രാസിന്റെ താക്കീത് മാനിച്ചാണ് അമേരിക്കന് ഭരണകൂടം ഖുര്ആന് കത്തിക്കലിനെ ഗൗരവമായെടുത്തതെന്നു വേണം കരുതാന്‍. കാരണം, കാബൂളില്‍ ഖുര്ആന് കത്തിക്കലിനെ അപലപിച്ച് കൂറ്റന്‍ റാലി നടക്കുകയുംചില സ്ഥലങ്ങളില്‍ അധിനിവേശ സേനയ്ക്കു നേരെ കല്ലേറുണ്ടാകുകയും ചെയ്തിരുന്നു. ഇറാന്‍, ഇറാക്ക്, ഇന്തോനേഷ്യ, പാകിസ്താന്‍, ഇന്ത്യ തുടങ്ങി ഒട്ടേറെ രാജ്യങ്ങളില്‍ ഇത്തരത്തില്‍ പ്രതിഷേധമിരമ്പി. ചിലേടങ്ങളില്‍ യു എസ് എംബസിക്കു നേരെ മാര്ച്ചു നടന്നു. ഒടുവില്‍, വൈറ്റ്ഹൗസിന്റെയും വിദേശസെക്രട്ടറി ഹിലാരി ക്ലിന്റന്റെയുമൊക്കെ ആവശ്യം മാനിച്ച് ടെറി ജോണ്സ് ഖുര്ആന് കത്തിക്കലില്‍ നിന്ന് പിന്മാറുകയായിരുന്നു. ഖുര്ആന് കത്തിക്കല്‍ തല്ക്കാലം നിര്ത്തിവെക്കുകയാണെങ്കിലും ഇത് ഒഴിവാക്കിയിട്ടില്ലെന്നാണ് ഇയാള്‍ പ്രസ്താവനയില്‍ പറഞ്ഞത്. ഇതിന്നര്ഥം, ഇസ്ലാം വിരോധത്തില്‍ ഇയാള്‍ക്ക് ഒട്ടും അയവു വന്നിട്ടില്ലെന്നു തന്നെയാണല്ലോ.
കണ്ടിട്ടും കൊണ്ടിട്ടും പഠിക്കാത്തവര്
ഗ്രൗണ്ട് സീറോ-ഖുര്ആന് കത്തിക്കല്‍ വിവാദം പുതിയതോ യാദൃച്ഛികമോ ആയ ഒരു സംഭവമല്ല. കഴിഞ്ഞ ചില ദശാബ്ദങ്ങളായി പാശ്ചാത്യ സമൂഹത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഇസ്ലാമോ ഫോബിയയുടെ ഒടുവിലത്തെ ഉദാഹരണം മാത്രമാണ്. മുസ്ലിംകളെ മനശ്ശാസ്ത്രപരമായി ആക്രമിക്കാനുള്ള ശ്രമങ്ങള്‍, രാഷ്ട്രീയമായും സൈനികമായും അവരുടെ മേല്‍ അധിനിവേശം സ്ഥാപിക്കുന്നതിന്റെ ഭാഗമായി നൂറ്റാണ്ടുകളായി പാശ്ചാത്യര്‍ തുടര്‍ന്നുവരുന്നുണ്ട്. ഗ്വാണ്ടനാമോയിലും അബൂഗുറയ്ബിലും വിശുദ്ധ ഗ്രന്ഥത്തെ അപമാനിച്ചുകൊണ്ട് തടവുകാരെ മാനസികമായി തകര്ക്കുന്നതിന്റെ വാര്ത്തകളുണ്ടായിരുന്നു. തടവുകാരുടെ കണ്മുന്നില് ഖുര്ആന് പിച്ചിച്ചീന്തുകയും ഖുര്ആന് താളുകള്‍ ടോയ്ലറ്റില് വലിച്ചെറിയുകയുമടക്കമുള്ള ഹീനകൃത്യങ്ങള്‍ അവിടങ്ങളില്‍ നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. 2005ല്‍ പുറത്തുവന്ന റിപ്പോര്ട്ടിലൂടെ ഗ്വാണ്ടനാമോ തടവറയില്‍ ഇത്തരം കൃത്യങ്ങള്‍ നടക്കുന്നതായി പുറത്തറിഞ്ഞപ്പോള്‍ അഫ്ഗാനില്‍ നടന്ന വിവിധ സംഘര്ഷങ്ങളില്‍ 17 പേര് കൊല്ലപ്പെട്ടിരുന്നു. അത് പല രാജ്യങ്ങളിലേക്കും പടര്ന്നുപിടിക്കുകയും ചെയ്തു.
2006ല്‍ ഡാനിഷ് പത്രത്തില്‍ പ്രവാചകനെ നിന്ദിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതും ഇതുപോലെ രാജ്യാന്തര പ്രതിഷേധമുയര്ത്തിയിരുന്നു. ഇറാഖിലും അഫ്ഗാനിലുമൊക്കെ മിസൈലുകള്‍ വര്‍ഷിച്ച് ആയിരക്കണക്കിന് പാവപ്പെട്ട മനുഷ്യരെ കൊല്ലുന്നതിനെക്കാള്‍, മുസ്ലിംകളെ മനശ്ശാസ്ത്രപരവും വൈകാരികവുമായി അങ്ങേയറ്റം പ്രകോപിപ്പിക്കാനും ആത്യന്തിക പ്രതികരണങ്ങളിലേക്ക് തള്ളിവിടാനും ഇത്തരം നീചകൃത്യങ്ങള്‍ കൊണ്ട് കഴിയുമെന്ന് ഉറച്ച ബോധ്യമുള്ളവര്‍ തന്നെയാണിത് ചെയ്യുന്നതെന്ന കാര്യത്തില്‍ സംശയമില്ല. `ആഗോള ഇസ്ലാമിക ഭീകരത' `ഭീകരതയ്ക്കെതിരെ യുദ്ധം' തുടങ്ങിയ തങ്ങളുടെ ഗൂഢസിദ്ധാന്തങ്ങള് ന്യായീകരിക്കപ്പെടാന്‍ മുസ്ലിംകള് വൈകാരികമായി എടുത്തുചാടിക്കൊണ്ടിരിക്കുന്ന സാഹചര്യം നിലനില്ക്കണമല്ലോ. എന്നാല് ഈ അവസ്ഥ, അമേരിക്കയ്ക്കും പാശ്ചാത്യര്ക്കും തന്നെയാണ് ആപത്തുണ്ടാക്കുക. തങ്ങളുടെ പൗരന്മാര്ക്ക് ലോകത്തെവിടെയും സ്വാസ്ഥ്യമില്ലാത്ത സ്ഥിതിവിശേഷം ഇപ്പോള്‍ തന്നെ സംജാതമായിട്ടുണ്ടെന്ന് പാശ്ചാത്യ ബുദ്ധിജീവികള്‍ തിരിച്ചറിയുന്നുണ്ട്. യുദ്ധപ്രഭുക്കള്‍ക്ക് അത് മനസ്സിലാക്കാന്‍ കുറേക്കൂടി സമയം വേണ്ടിവരുമെന്ന് മാത്രം.
കുരിശുയുദ്ധത്തിന്റെ പ്രേതങ്ങള്
പാശ്ചാത്യ അധിനിവേശ ശക്തികളുടെ ഒരു കയ്യില് എന്നും ബൈബിളുണ്ടായിരുന്നു എന്നത് ചരിത്രമറിയുന്നവര്‍ക്ക് അജ്ഞാതമല്ല. കുരിശുയുദ്ധത്തിന്റെ കുടില മനസ്സ് പേര്‍ഷ്യന്‍ ഗള്‍ഫിലും സെന്‍ട്രല്‍ ഏഷ്യയിലും അമേരിക്ക സ്ഥാപിച്ച പുതിയ കോളനികള്ക്കു പുറകിലും പ്രവര്ത്തിക്കുന്നുണ്ടെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാകുമോ? നവസാമ്രാജ്യത്വാധിപന്മാരുടെ രാഷ്ട്രീയ ലക്ഷ്യമെന്താകട്ടെ, അവരുടെ പിന്നണി ശക്തികളായ സയണിസ്റ്റുകളുടെയും ഇവാഞ്ചലിസ്റ്റുകളുടെയും മതകീയ താല്പര്യങ്ങള് അത്ര രഹസ്യമല്ല. ടെറി ജോണ്സെന്ന ഒരു മതഭ്രാന്തന് ഖുര്ആന് കത്തിക്കാന്‍ ആഹ്വാനം നല്കാനുള്ള ധൈര്യം ആരു നല്കി എന്ന് ഒരു നിമിഷം ആലോചിക്കാവുന്നതേയുള്ളൂ. നേരത്തേ ജോര്‍ജ് ബുഷ് നടത്തിയ ചില പ്രസ്താവനകളില്‍ കുരിശുയുദ്ധത്തിന്റെ പ്രേതങ്ങള് മറയില്ലാതെ തന്നെ പുറത്തുവന്നിരുന്നുവല്ലോ.
ക്രൈസ്തവ പ്രചാരകര്‍ ഇസ്ലാമിനെ അതിനിശിതമായി നിന്ദിക്കുന്നതിനെതിരെ അമേരിക്കയില്‍ യാതൊരു നടപടിയുമുണ്ടാകുന്നില്ല. ലോക പ്രശസ്ത ക്രിസ്ത്യന് ഇവാഞ്ചലിസ്റ്റ് ബില്ലി ഗ്രഹാമിന്റെ മകന് ഫ്രാങ്ക്ളിന് ഗ്രഹാം ഈയിടെ ഇസ്ലാം പിശാചിന്റെ മതമാണെന്ന് തുറന്നടിക്കുകയുണ്ടായി. റിപ്പബ്ലിക്കന് പാര്ട്ടിയുടെ പ്രസിഡന്‍ഷ്യല്‍ നോമിനേഷന് ലിസ്റ്റില്‍ വരെ സ്ഥാനം പിടിച്ച പ്രമുഖ ടെലി ഇവാഞ്ചലിസ്റ്റ് ഖുര്‍ആനിനെ ഹിറ്റ്ലറുടെ മെയിന്‍ കാംഫുമായി (Mein Kampf) തുലനപ്പെടുത്തുകയുണ്ടായി. അമേരിക്കയിലെ ഏറ്റവും വലിയ പാര്ട്ടികളിലൊന്നായ റിപ്പബ്ലിക്കന് പാര്ട്ടിയുടെ പല പ്രമുഖ നേതാക്കളും ഇതേപോലെ ഇസ്ലാം ഹിംസയുടെയും ഭീകരതയുടെയും മതമാണെന്ന് ഉറച്ചുവിശ്വസിക്കുന്നവരാണ്. `Moral Majority'യുടെ സ്ഥാപകനും ക്രിസ്ത്യന് വലതുപക്ഷ റിപ്പബ്ലിക്കന് സര്‍ക്കിളില്‍ ഉയര്‍ന്ന നേതാവുമായിരുന്ന ജെറി ഫാള്വല് ഒരിക്കല്‍ പറഞ്ഞത്, മുഹമ്മദ് നബി ഒരു ഭീകരവാദിയായിരുന്നുവെന്നാണ്.
അമേരിക്കയില്‍ മതപുരോഹിതന്മാര്ക്കും സുവിശേഷകര്ക്കുമിടയില് ഇസ്ലാം വിരോധം ശക്തിപ്പെടുന്നതായി സൂചനയുണ്ട്. ലൈഫ് വേ റിസര്‍ച്ച് എന്ന ക്രിസ്ത്യന് സംഘടന ഇക്കഴിഞ്ഞ ഏപ്രിലില്‍ നടത്തിയ ഒരു സര്വേയില് പ്രൊട്ടസ്റ്റന്റ് പാസ്റ്റര്‍മാരില്‍ 42 ശതമാനവും ഇസ്ലാം ഭീകരതയും ഹിംസയും വളര്ത്തുന്ന മതമാണെന്ന് കരുതുന്നതായി കണ്ടെത്തിയിരുന്നു. ഇവരില് പകുതിയിലേറെ പേരും ഫ്രാങ്ക്ളിന് ഗ്രഹാമിന്റെ കുപ്രസിദ്ധമായ ഇസ്ലാം പൈശാചിക മതമാണെന്ന അഭിപ്രായത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. കഴിഞ്ഞ ഒന്നു രണ്ടു പതിറ്റാണ്ടിനിടെ സാമ്രാജ്യത്വ ശക്തികളും കോര്പ്പറേറ്റു മാധ്യമങ്ങളും രൂപപ്പെടുത്തിയ പൊതുബോധമാണ് പാസ്റ്റര്മാരടക്കമുള്ളവരുടെ മനോഘടനയെ ഇത്ര ഇസ്ലാം വിരുദ്ധമാക്കിയതെന്ന് പറയേണ്ടതില്ല.
അമേരിക്കയിലെ മുഖ്യധാര രാഷ്ട്രീയവും തീവ്രവലതുപക്ഷ ക്രൈസ്തവ നേതൃത്വവും തമ്മിലുള്ള അവിഹിത കൂട്ടുകെട്ടിന്റെ പശ്ചാത്തലത്തില്‍ ഖുര്ആന് കത്തിക്കല്‍-ഗ്രൗണ്ട്സീറോ വിവാദത്തെ വായിക്കാന് ശ്രമിക്കുമ്പോള്‍ ഏറെ ഭീകരമായ ഒരു സന്ദേശമാണ് ലഭിക്കുക. 1933ല്‍ ജര്‍മനിയില്‍ നാസികള്‍ വിശുദ്ധ ഗ്രന്ഥം കത്തിച്ചുണ്ടാക്കിയ പ്രകോപന രാഷ്ട്രീയമാണ് ഇപ്പോള്‍ അമേരിക്കയിലെ തീവ്രവലതുപക്ഷവും എടുത്തുപയറ്റുന്നത്. കുടിയേറ്റക്കാരായ വംശീയ ന്യൂനപക്ഷങ്ങളും ഇസ്ലാം മതവുമാണ് അതിന് ഇരയായിത്തീരുന്നത്. അമേരിക്കന് ഭരണവര്ഗത്തിന്റെ സാമ്രാജ്യത്വ-സൈനിക വാഴ്ചയെ നിലനിര്‍ത്താന്‍ ബോധപൂര്‍വം സൃഷ്ടിക്കുന്ന മനശ്ശാസ്ത്രയുദ്ധത്തിന്റെ ഭാഗമായും ഈ പ്രശ്നങ്ങളെ വീക്ഷിക്കുന്നതില്‍ അപാകതയില്ല. 19-ാം നൂറ്റാണ്ടില്‍ ജര്‍മന്‍ കവിയായ Heinrich Heine എഴുതിയ ഒരു കവിതാശകലം നമ്മെ ആകുലപ്പെടുത്തട്ടെ:
``എവിടെ ഗ്രന്ഥങ്ങള്
കത്തിക്കപ്പെടുന്നോ
അവിടെ, ഒടുക്കം
മനുഷ്യരും ചുട്ടെരിക്കപ്പെടും.''
കത്തിക്കപ്പെടുന്നോ
അവിടെ, ഒടുക്കം
മനുഷ്യരും ചുട്ടെരിക്കപ്പെടും.''
-മുജീബ്റഹ്മാന്‍ കിനാലൂര്‍




0 പ്രതികരണങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കാലിക പ്രശ്നങ്ങളോട് പ്രതികരിക്കുന്ന കുറിപ്പുകള്‍ - ചര്‍ച്ചകള്‍ വായിച്ചതിനു നന്ദി . താങ്കളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും താഴെ എഴുതുമല്ലോ ....